8 : തണ്ടുകള്‍ നീണ്ടുനിന്നിരുന്നതിനാല്‍ അവയുടെ അഗ്രങ്ങള്‍ ശ്രീകോവിലിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്തു നിന്നു കാണാമായിരുന്നു. എങ്കിലും, പുറമേ നിന്നു ദൃശ്യമായിരുന്നില്ല; അവ ഇപ്പോഴും അവിടെയുണ്ട്.
9 : മോശ ഹോറെബില്‍വച്ചു നിക്‌ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തില്‍ഉണ്ടായിരുന്നില്ല. അവിടെവച്ചാണ് ഈജിപ്തില്‍നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത്.
10 : പുരോഹിതന്‍മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു.
11 : മേഘം കാരണം പുരോഹിതന്‍മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്റെ തേജസ്‌സ് ആലയത്തില്‍ നിറഞ്ഞുനിന്നു.
12 : അപ്പോള്‍ സോളമന്‍ പറഞ്ഞു: കര്‍ത്താവ് സൂര്യനെ ആകാശത്തു സ്ഥാപിച്ചു; എന്നാല്‍, നിറഞ്ഞഅന്ധകാരത്തിലാണ് താന്‍ വസിക്കുക എന്ന് അവിടുന്ന് അരുളിച്ചെയ്തു.
14 : രാജാവു തിരിഞ്ഞ്, കൂടിനിന്ന ഇസ്രായേല്‍ സമൂഹത്തെ അനുഗ്രഹിച്ചു.
15 : അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ; എന്റെ പിതാവായ ദാവീദിന് നല്‍കിയ വാഗ്ദാനം തന്റെ കരങ്ങളാല്‍ ഇതാ അവിടുന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നു.
16 : അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചനാള്‍ മുതല്‍ എനിക്ക് ആലയം പണിയാന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു ഞാന്‍ ഒരു നഗരവും തിരഞ്ഞെടുത്തില്ല. എന്നാല്‍, എന്റെ ജനമായ ഇസ്രായേലിനു നായകനായി ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
17 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിയാന്‍ എന്റെ പിതാവായ ദാവീദ് അത്യധികം ആഗ്രഹിച്ചു.
18 : എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടായിരുന്നു: എനിക്ക് ആലയം പണിയാനുള്ള നിന്റെ അഭിലാഷം നല്ലതു തന്നെ.
19 : എങ്കിലും, നീ അതു നിര്‍മിക്കുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന പുത്രന്‍ എനിക്ക് ആലയം പണിയും.
20 : ഇതാ, കര്‍ത്താവ് തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതുപോലെ, ഞാനെന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ഞാനൊരു ആലയം നിര്‍മിച്ചിരിക്കുന്നു.
21 : നമ്മുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ കര്‍ത്താവ് അവരോടു ചെയ്ത ഉടമ്പടിയുടെ ഫലകം വച്ചിരിക്കുന്ന പേടകത്തിന് അവിടെ ഞാന്‍ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്.
23 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്‍മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്‌നേഹം അവരുടെമേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
24 : എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു. അധരംകൊണ്ടു ചെയ്ത വാഗ്ദാനം ഇന്നു കരംകൊണ്ട് പൂര്‍ത്തീകരിച്ചു.
25 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട്, നീ എന്റെ മുന്‍പില്‍ വ്യാപരിച്ചതുപോലെ നിന്റെ മക്കളും ചെയ്താല്‍ ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാന്‍ നിനക്ക് ഒരവകാശി എന്റെ മുന്‍പില്‍ ഉണ്ടാകാതെ വരില്ല എന്ന് അങ്ങുചെയ്ത വാഗ്ദാനം പാലിച്ചാലും.
26 : ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദിനോട് അങ്ങ് അരുളിച്ചെയ്ത വചനം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടട്ടെ!
27 : എന്നാല്‍, ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം!
28 : എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന്റെ പ്രാര്‍ഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസന്‍ ഇന്നു തിരുമുന്‍പില്‍ സമര്‍പ്പിക്കുന്ന അര്‍ഥനകളും നിലവിളിയും കേള്‍ക്കണമേ!
29 : അങ്ങയുടെ ദാസന്‍ ഈ ഭവനത്തില്‍ വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ഥന കേള്‍ക്കുന്നതിന് അങ്ങയുടെ കടാക്ഷം ഇതിന്‍മേല്‍ രാപകല്‍ ഉണ്ടായിരിക്കണമേ! അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
30 : ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോട് ക്ഷമിക്കണമേ!
31 : അയല്‍ക്കാരനോട് തെറ്റു ചെയ്യുന്നവനോടു സത്യംചെയ്യാന്‍ ആവശ്യപ്പെടുകയും അവന്‍ ഈ ഭവനത്തില്‍ അങ്ങയുടെ ബലിപീഠത്തിനു മുന്‍പില്‍ സത്യംചെയ്യുകയും ചെയ്യുമ്പോള്
32 : അങ്ങ് സ്വര്‍ഗത്തില്‍നിന്ന് അതു ശ്രവിച്ച് ദുഷ്ടനെ കുറ്റം വിധിച്ചു ശിക്ഷിക്കുകയും നീതിമാനു തക്കസമ്മാനം നല്‍കുകയും ചെയ്തുകൊണ്ട് അങ്ങയുടെ ദാസരുടെമേല്‍ന്യായം നടത്തണമേ!
33 : അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപംചെയ്ത്, ശത്രുക്കളുടെ മുന്‍പില്‍ പരാജയപ്പെടുകയും പശ്ചാത്തപിച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ്, ഈ ഭവനത്തില്‍വച്ച് അങ്ങയോടപേക്ഷിക്കുകയും ചെയ്താല്‍,
34 : സ്വര്‍ഗത്തില്‍ നിന്നു അതു ശ്രവിക്കുകയും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച്, അവരുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു നല്‍കിയദേശത്തേക്ക് അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യണമേ!
35 : ജനത്തിന്റെ പാപം നിമിത്തം ആകാശം അടഞ്ഞു മഴ ഇല്ലാതായാല്‍ അങ്ങു വരുത്തിയ ക്ലേശംകൊണ്ട് അവര്‍ ഇവിടെവന്നു പ്രാര്‍ഥിക്കുകയും അങ്ങയുടെ നാമം ഏറ്റുപറയുകയും പാപങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍,
36 : അങ്ങു സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന ശ്രവിച്ച്, അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച്, അവരെ നേര്‍വഴി നടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ!
37 : നാട്ടില്‍ ക്ഷാമമുണ്ടാവുകയോ, വസന്ത, കതിര്‍വാട്ടം, പൂപ്പല്‍, വെട്ടുകിളി, കീടം എന്നിവകൊണ്ട് വിളവു നശിക്കുകയോ ശത്രുക്കള്‍ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുകയോ, മഹാമാരിയോ മറ്റു രോഗമോ അവരെ അലട്ടുകയോ ചെയ്യുമ്പോള്‍,
38 : വ്യക്തികളോ ജനം മുഴുവനുമോ വ്യഥയാല്‍ ഈ ഭവനത്തിനു നേരേ കൈനീട്ടി പ്രാര്‍ഥിച്ചാല്‍,
39 : അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍ നിന്ന് അതു ശ്രവിക്കുകയും,
40 : അവരോടു ക്ഷമിക്കുകയും ചെയ്യണമേ! അങ്ങു ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു ദാനം ചെയ്ത ഭൂമിയില്‍ വസിക്കുന്ന കാലമെല്ലാം അവര്‍ അങ്ങയെ ഭയപ്പെടുന്നതിന് അവരുടെ ഹൃദയം കാണുന്ന അങ്ങ് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണമേ! അങ്ങു മാത്രമാണു മനുഷ്യഹൃദയങ്ങളെ അറിയുന്നത്.
41 : അങ്ങയുടെ ജനമായ ഇസ്രായേലില്‍പെടാത്ത
42 : വിദേശി അങ്ങയുടെ മഹനീയ നാമത്തെയും അങ്ങയുടെ കരുത്തുറ്റ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നീട്ടിയ ഭുജത്തെയും പറ്റി കേട്ട് അങ്ങയെത്തേടി വന്ന് ഈ ആലയത്തിനു നേരെ തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍,
43 : അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വജനതകളും അങ്ങയുടെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും, ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മിച്ചിരിക്കുന്നുവെന്നു ഗ്രഹിക്കാനും വേണ്ടി, അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍നിന്ന് അവന്റെ പ്രാര്‍ഥന ശ്രവിക്കുകയും യാചനകള്‍ സാധിച്ചുകൊടുക്കുകയും ചെയ്യണമേ!
44 : അങ്ങയുടെ ജനം അങ്ങ് അയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കള്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെടുമ്പോള്‍, അങ്ങു തിരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിനും ഞാന്‍ അങ്ങേക്കു നിര്‍മിച്ചിരിക്കുന്ന ഈ ആലയത്തിനും അഭിമുഖമായിനിന്നു പ്രാര്‍ഥിച്ചാല്
45 : അങ്ങ് സ്വര്‍ഗത്തിലിരുന്ന് അവരുടെ പ്രാര്‍ഥനകളും യാചനകളും ശ്രവിച്ച്, അവരെ വിജയത്തിലേക്കു നയിക്കണമേ!
46 : അവര്‍ അങ്ങേക്കെതിരായി പാപം ചെയ്യുകയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുവിന് ഏല്‍പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു തടവുകാരായി കൊണ്ടുപോവുകയും,
47 : അവര്‍ അവിടെവച്ചു ഹൃദയപൂര്‍വം പശ്ചാത്തപിച്ച്, ഞങ്ങള്‍ പാപം ചെയ്തുപോയി, അനീതിയും അകൃത്യവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറയുകയും ചെയ്താല്‍,
48 : തങ്ങളെ തടവുകാരാക്കിയ ശത്രുക്കളുടെ ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്‍മാര്‍ക്ക് ദാനംചെയ്ത ദേശത്തേക്കും തിരഞ്ഞെടുത്ത നഗരത്തിലേക്കും, ഞാന്‍ അങ്ങേക്കു നിര്‍മിച്ചിരിക്കുന്ന ഈ ഭവനത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
49 : അങ്ങു വസിക്കുന്ന സ്വര്‍ഗത്തിലിരുന്ന് അവരുടെ പ്രാര്‍ഥനകളും യാചനകളും ശ്രവിച്ച്, അവരെ രക്ഷിക്കണമേ!
50 : അങ്ങേക്കെതിരായി പാപംചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ തടവിലാക്കിയവര്‍ അവരോടു കാരുണ്യം കാണിക്കുന്നതിന് അങ്ങു കൃപ ചെയ്യണമേ!
52 : അങ്ങയുടെ ദാസനും ജനവും സഹായം അപേക്ഷിക്കുമ്പോള്‍ അവരെ കടാക്ഷിക്കണമേ! അവരുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ!
53 : ദൈവമായ കര്‍ത്താവേ, അങ്ങു ഞങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ അങ്ങയുടെ ദാസനായ മോശവഴി അരുളിച്ചെയ്തതുപോലെ, ഭൂമിയിലെ സകല ജനതകളിലുംനിന്ന് അവരെ അങ്ങ് അങ്ങയുടെ അവകാശമായി തിരഞ്ഞെടുത്തതാണല്ലോ.
54 : കര്‍ത്താവിനോടുള്ള പ്രാര്‍ഥനകള്‍ക്കും യാചനകള്‍ക്കും ശേഷം സോളമന്‍ അവിടുത്തെ ബലിപീഠത്തിന്റെ മുന്‍പില്‍നിന്ന് എഴുന്നേറ്റു. അവന്‍ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി മുട്ടുകുത്തി നില്‍ക്കുകയായിരുന്നു.
56 : തന്റെ വാഗ്ദാനമനുസരിച്ച് സ്വജനമായ ഇസ്രായേലിനു ശാന്തി നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! തന്റെ ദാസനായ മോശവഴി വാഗ്ദാനംചെയ്ത നന്‍മകളിലൊന്നും അവിടുന്നു നിറവേറ്റാതിരുന്നിട്ടില്ല.
57 : നമ്മുടെ ദൈവമായ കര്‍ത്താവ് നമ്മുടെ പിതാക്കന്‍മാരോടുകൂടെ എന്നതുപോലെ നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ! നമ്മെ പുറംതള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ!
58 : നാം അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുന്നതിനും, അവിടുന്നു നമ്മുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ കല്‍പനകളും ചട്ടങ്ങളും ശാസനകളും പാലിക്കുന്നതിനും അവിടുന്നു നമ്മുടെ ഹൃദയങ്ങളെ തന്നിലേക്കു തിരിക്കട്ടെ!
59 : കര്‍ത്താവിന്റെ സന്നിധിയില്‍ ഞാന്‍ സമര്‍പ്പിച്ച ഈ പ്രാര്‍ഥനകളും യാചനകളും രാപകല്‍ അവിടുത്തെ മുന്‍പില്‍ ഉണ്ടായിരിക്കുകയും അവിടുന്ന് ഈ ദാസനെയും തന്റെ ജനമായ ഇസ്രായേലിനെയും അനുദിനം പരിപാലിക്കുകയും ചെയ്യട്ടെ!
65 : സോളമന്‍ ഹമാത്തിന്റെ അതിര്‍ത്തി മുതല്‍ ഈജിപ്തുതോടുവരെയുള്ള ഇസ്രായേല്‍ജനങ്ങളോടൊന്നിച്ച് നമ്മുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ ഏഴുദിവസം ഉത്‌സവം ആഘോഷിച്ചു.
66 : എട്ടാം ദിവസം അവന്‍ ജനങ്ങളെ മടക്കി അയച്ചു. അവര്‍ രാജാവിനെ പുകഴ്ത്തുകയും, കര്‍ത്താവ് തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനും ചെയ്ത സകല നന്‍മകളും ഓര്‍ത്ത് ആഹ്‌ളാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങുകയും ചെയ്തു.