1 : സോളമന് ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വം സ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.
2 : കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.
3 : സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്‌നേഹിച്ചു; എന്നാല്‍, അവന്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.
4 : ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
5 : അവിടെവച്ചു രാത്രി കര്‍ത്താവു സോളമന് സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക.
6 : അവന്‍ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും പരമാര്‍ഥഹൃദയത്തോടും കൂടെ അവിടുത്തെ മുന്‍പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്‌നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്‌നേഹം നിലനിര്‍ത്തുകയും അവന്റെ സിംഹാസ നത്തിലിരിക്കാന്‍ ഒരു മകനെ നല്‍കുകയും ചെയ്തു.
7 : എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു.
8 : അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍.
9 : ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
10 : സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി.
11 : അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്‌സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്.
12 : നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
13 : മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.
14 : നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്‍പനകളും പാലിക്കുകയും എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്താല്‍ നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു നല്‍കും.
15 : സോളമന്‍ നിദ്രയില്‍നിന്നുണര്‍ന്നു. അത് ദര്‍ശനമായിരുന്നെന്ന് അവനു മനസ്‌സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിന്റെ മുന്‍പില്‍വന്ന് ദഹനബലികളും സമാ ധാനബലികളും അര്‍പ്പിച്ചു. പിന്നെ തന്റെ സേവകന്‍മാര്‍ക്ക് അവന്‍ വിരുന്നു നല്‍കി.
16 : ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.
17 : ഒരുവള്‍ പറഞ്ഞു: യജമാനനേ, ഇവളും ഞാനും ഒരേ വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18 : മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ആ വീട്ടില്‍ ഞങ്ങളെക്കൂടാതെ ആരും ഉണ്ടായിരുന്നില്ല.
19 : രാത്രി ഉറക്കത്തില്‍ ഇവള്‍ തന്റെ കുട്ടിയുടെമേല്‍ കിടക്കാനിടയായി, കുട്ടി മരിച്ചുപോയി.
20 : അര്‍ധരാത്രിയില്‍ ഇവള്‍ എഴുന്നേറ്റു. ഞാന്‍ നല്ല ഉറക്കമായിരുന്നു. ഇവള്‍ എന്റെ മകനെ എടുത്തു തന്റെ മാറിടത്തില്‍ കിടത്തി. മരിച്ച കുഞ്ഞിനെ എന്റെ മാറിടത്തിലും കിടത്തി.
21 : ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കുഞ്ഞല്ല അതെന്നു മനസ്‌സിലായി.
22 : മറ്റവള്‍ പറഞ്ഞു: അങ്ങനെയല്ല, ജീവനുള്ള കുട്ടി എന്റേതാണ്. മരിച്ച കുട്ടിയാണ് നിന്റേത്. ആദ്യത്തെ സ്ത്രീ എതിര്‍ത്തു. അല്ല; മരിച്ച കുട്ടിയാണ് നിന്റേത്. എന്റെ കുട്ടിയാണു ജീവിച്ചിരിക്കുന്നത്. അവര്‍ ഇങ്ങനെ രാജസന്നിധിയില്‍ തര്‍ക്കിച്ചു.
23 : അപ്പോള്‍ രാജാവു പറഞ്ഞു: എന്റെ കുട്ടി ജീവിച്ചിരിക്കുന്നു, നിന്റെ കുട്ടിയാണു മരിച്ചതെന്ന് ഒരുവളും നിന്റെ കുട്ടി മരിച്ചുപോയി, എന്റേതാണു ജീവനോടെ ഇരിക്കുന്നതെന്നു മറ്റവളും പറയുന്നു.
24 : ഒരു വാള്‍ കൊണ്ടു വരുക; രാജാവു കല്‍പിച്ചു; സേവകന്‍ വാള്‍ കൊണ്ടുവന്നു.
25 : രാജാവു വീണ്ടും കല്‍പിച്ചു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പകുത്ത് ഇരുവര്‍ക്കും കൊടുക്കുക.
26 : ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ തന്റെ കുഞ്ഞിനെയോര്‍ത്തു ഹൃദയം നീറി പറഞ്ഞു: യജമാനനേ, കുട്ടിയെ കൊല്ലരുത്; അവനെ അവള്‍ക്കു ജീവനോടെ കൊടുത്തുകൊള്ളുക. എന്നാല്‍, മറ്റവള്‍ പറഞ്ഞു: കുട്ടിയെ എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അവനെ വിഭജിക്കുക.
27 : അപ്പോള്‍ രാജാവു കല്‍പിച്ചു: ജീവനുള്ള ശിശുവിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. ശിശുവിനെ കൊല്ലേണ്ടതില്ല.
28 : അവളാണ് അതിന്റെ അമ്മ. ഇസ്രായേല്‍ ജനം രാജാവിന്റെ വിധിനിര്‍ണയം അറിഞ്ഞു. നീതി നടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞ് അവര്‍ അവനോടു ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.