1 : ജോനാഥാനെ പ്രതി ഞാന്‍ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.
2 : സാവൂളിന്റെ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെയടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.
3 : രാജാവ് അവനോടു ചോദിച്ചു: ഞാന്‍ ദൈവത്തോടു വാഗ്ദാനം ചെയ്തതു പോലെ ദയ കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, അവന്‍ മുടന്തനാണ്, സീബ പറഞ്ഞു. അവനെവിടെ?
4 : രാജാവു ചോദിച്ചു. അവന്‍ ലോദേബാറില്‍ അമ്മിയേലിന്റെ മകന്‍ മാഖീറിന്റെ വീട്ടിലുണ്ട്, സീബ പറഞ്ഞു.
5 : അപ്പോള്‍, ദാവീദ് ലോദേബാറില്‍ അമ്മിയേലിന്റെ മകന്‍ മാഖീറിന്റെ വീട്ടിലേക്ക് ആളയച്ച് അവനെ വരുത്തി.
6 : സാവൂളിന്റെ മകനായ ജോനാഥാന്റെ മകന്‍ മെഫിബോഷെത്ത് ദാവീദിന്റെയടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. മെഫിബോഷെത്ത്, ദാവീദു വിളിച്ചു. അടിയന്‍ ഇതാ, അവന്‍ വിളികേട്ടു.
7 : ദാവീദ് അവനോടു പറഞ്ഞു: ഭയപ്പെടേണ്ട. നിന്റെ പിതാവായ ജോനാഥാനെ പ്രതി ഞാന്‍ നിന്നോടു ദയ കാണിക്കും. നിന്റെ പിതാമഹനായ സാവൂളിന്റെ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും.
8 : ചത്തനായ്ക്കു തുല്യനായ എന്നോട് കരുണ കാണിക്കാന്‍ അങ്ങേക്കു തോന്നിയല്ലോ, മെഫിബോഷെത്ത് നമിച്ചു കൊണ്ടു പറഞ്ഞു.
9 : രാജാവ് സാവൂളിന്റെ ഭൃത്യന്‍ സീബയെ വിളിച്ചു പറഞ്ഞു: സാവൂളിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിന്റെ യജമാനന്റെ മകനു നല്‍കിയിരിക്കുന്നു.
10 : നീയും മക്കളും ദാസന്‍മാരും കൃഷിചെയ്തു നിന്റെ യജമാനന്റെ മകനു ഭക്ഷണത്തിനുള്ള വക കൊണ്ടുവരണം. മെഫിബോഷെത്ത് എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കും. സീബയ്ക്കു പതിനഞ്ചു പുത്രന്‍മാരും ഇരുപതു ദാസന്‍മാരുമുണ്ടായിരുന്നു.
11 : എന്റെ യജമാനനായ രാജാവ് കല്‍പിക്കുന്നതുപോലെ അടിയന്‍ ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ രാജാവിന്റെ പുത്രന്‍മാരില്‍ ഒരുവനെപ്പോലെ മെഫിബോഷെത്ത് ദാവീദിന്റെ മേശയില്‍ ഭക്ഷിച്ചുപോന്നു.