1 : ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.
2 : ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.
3 : അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.
4 : യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു.യാബേഷ്-ഗിലയാദിലെ ആളുകളാണ്, സാവൂളിനെ സംസ്‌കരിച്ചതെന്ന് അവര്‍ ദാവീദിനോടു പറഞ്ഞു.
5 : അപ്പോള്‍, ദാവീദ് ദൂതന്‍മാരെ അയച്ച് യാബേഷ്-ഗിലയാദിലെ ആളുകളോടു പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളുടെ രാജാവായ സാവൂളിന്റെ ശവസംസ്‌കാരം നടത്തി അവനോടു നിങ്ങള്‍ ഇത്രയും ദയ കാണിച്ചിരിക്കുന്നുവല്ലോ.
7 : നിങ്ങള്‍ ഇതു ചെയ്തതുകൊണ്ട് ഞാനും നിങ്ങളോടു ദയ കാണിക്കും. നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെ യജമാനനായ സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
9 : അബ്നേര്‍ അവനെ ഗിലയാദ്, ആഷേര്‍, ജസ്രേല്‍, എഫ്രായിം, ബഞ്ചമിന്‍ തുടങ്ങി ഇസ്രായേല്‍ മുഴുവനിലും രാജാവായി വാഴിച്ചു.
10 : രാജാവാകുമ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിനു നാല്‍പതു വയസ്‌സായിരുന്നു. അവന്‍ രണ്ടു വര്‍ഷം ഭരിച്ചു. എന്നാല്‍, യൂദാഭവനം ദാവീദിനോടു ചേര്‍ന്നുനിന്നു.
11 : ദാവീദ് യൂദാഭവനത്തില്‍ രാജാവായി. ഹെബ്രോണില്‍ ഏഴുവര്‍ഷവും ആറുമാസവും ഭരിച്ചു.
12 : നേറിന്റെ മകന്‍ അബ്‌നേറും സാവൂളിന്റെ മകനായ ഇഷ്‌ബോഷെത്തിന്റെ ദാസന്‍മാരും മഹനയീമില്‍ നിന്ന് ഗിബയോനിലേക്കു പോയി.
13 : സെരൂയയുടെ മകന്‍ യോവാബും ദാവീദിന്റെ ഭൃത്യന്‍മാരും ഗിബയോനിലെ കുളത്തിനരികെ വച്ച് അവരെ കണ്ടുമുട്ടി. അവര്‍ കുളത്തിനിരുവശത്തായി ഇരുന്നു.
14 : അബ്‌നേര്‍ യോവാബിനോടു പറഞ്ഞു: യുവാക്കള്‍ എഴുന്നേറ്റ് നമ്മുടെ മുന്‍പാകെ പയറ്റിനോക്കട്ടെ. അങ്ങനെയാകട്ടെ, യോവാബ് പ്രതിവചിച്ചു.
15 : സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിന്റെ ഭാഗത്തുനിന്ന് ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടുപേര്‍ എഴുന്നേറ്റ് ദാവീദിന്റെ ഭൃത്യന്‍മാരില്‍ പന്ത്രണ്ടു പേരുമായി ഏറ്റുമുട്ടി.
16 : ഓരോരുത്തനും എതിരാളിയെ തലക്കുപിടിച്ച് അവന്റെ പള്ളയ്ക്ക് വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ട് ഗിബയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് ഹസ്‌സൂറിം എന്നു പേരുണ്ടായി.
17 : അന്നത്തെ യുദ്ധം അത്യുഗ്രമായിരുന്നു. ദാവീദിന്റെ ഭൃത്യന്‍മാരുടെ മുന്‍പില്‍ അബ്‌നേറും ഇസ്രായേല്‍ക്കാരും തോറ്റോടി.
18 : യോവാബ്, അബിഷായി, അസഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്‍മാരും അവിടെയുണ്ടായിരുന്നു. അസഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
20 : അബ്നേര്‍ പിറകോട്ടു തിരിഞ്ഞു ചോദിച്ചു: ഇതു നീയോ, അസഹേലേ? അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു.
21 : അബ്‌നേര്‍ അവനോടു പറഞ്ഞു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് യോദ്ധാക്കളില്‍ ആരെയെങ്കിലും കൊള്ളയടിച്ചുകൊള്ളുക. എന്നാല്‍, അസഹേല്‍ പിന്‍മാറാതെ അവനെ പിന്തുടര്‍ന്നു.
22 : അബ്നേര്‍ അസഹേലിനോടു വീണ്ടും പറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു കൊല്ലണം? ഞാന്‍ നിന്റെ സഹോദരന്‍ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?
23 : എന്നിട്ടും അവന്‍ വിട്ടുമാറാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേര്‍ തന്റെ കുന്തത്തിന്റെ പിന്‍ഭാഗംകൊണ്ട് അവന്റെ വയറിനു കുത്തി. വയറു തുളച്ചു കുന്തം പുറത്തു ചാടി. അവന്‍ അവിടെത്തന്നെ മരിച്ചുവീണു. അവിടെ എത്തിയവരെല്ലാം സ്തബ്ധരായി നിന്നുപോയി.
25 : സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ ഹിബയോന്‍ മരുഭൂമിയിലേക്കുള്ള വഴിമധ്യേ കിടക്കുന്ന ഗീയായുടെ മുന്‍പില്‍ സ്ഥിതിചെയ്യുന്ന അമ്മായില്‍ നിലയുറപ്പിച്ചു.
26 : അബ്‌നേര്‍ യോവാബിനോടു വിളിച്ചുപറഞ്ഞു: നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? അവസാനം കയ്‌പേറിയതായിരിക്കുമെന്ന് നിനക്കറിഞ്ഞുകൂടേ? സഹോദരന്‍മാരെ അനുധാവനം ചെയ്യരുതെന്ന് നിന്റെ ആള്‍ക്കാരോട് ആജ്ഞാപിക്കാന്‍ ഇനി വൈകണമോ?
27 : യോവാബ് മറുപടി നല്‍കി: നീ ഇതു പറയാതിരുന്നെങ്കില്‍, എന്റെ ആള്‍ക്കാര്‍ നാളെ രാവിലെവരെ നിങ്ങളെ പിന്തുടരുമായിരുന്നെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞാന്‍ സത്യം ചെയ്യുന്നു.
28 : അങ്ങനെ യോവാബ് കാഹളമൂതി. ആളുകള്‍ നിന്നു. അവര്‍ പിന്നെ ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യുകയോ അവരോടു പൊരുതുകയോ ചെയ്തില്ല.
29 : അബ്‌നേറും അവന്റെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍ കടന്ന് പിറ്റേ ദിവസം ഉച്ചവരെ യാത്ര ചെയ്ത് മഹനയീമിലെത്തി.
32 : അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവന്റെ പിതാവിന്റെ കല്ലറയില്‍ അടക്കം ചെയ്തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന് നേരം പുലര്‍ന്നപ്പോള്‍ ഹെബ്രോണിലെത്തി.