1 : ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചു കഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.
3 : ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്‌നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്‍മാരെയും അടിമകളായി പിടിച്ചുകൊണ്ടു പോയതായും കണ്ടു.
6 : ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്‍മാരെയോര്‍ത്തു കടുത്ത അമര്‍ഷമുണ്ടായതുകൊണ്ട് അവനെ കല്ലെറിയണമെന്ന് ജനം പറഞ്ഞു. എന്നാല്‍, അവന്‍ തന്റെ ദൈവമായ കര്‍ത്താവില്‍ ശരണം വച്ചു.
7 : ദാവീദ് അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട് പറഞ്ഞു: എഫോദ് എന്റെയടുക്കല്‍ കൊണ്ടുവരുക. അബിയാഥര്‍ അതു കൊണ്ടുവന്നു.
8 : ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പിന്തുടരുക; തീര്‍ച്ചയായും നീ അവരെ പിടികൂടി സകലരെയും വീണ്ടെടുക്കും.
9 : ദാവീദ് തന്റെ അറുനൂറ് അനുചരന്‍മാരോടുംകൂടെ ബസോര്‍ നീര്‍ച്ചാലിനടുത്തെത്തി. കുറേപ്പേര്‍ അവിടെ തങ്ങി.
11 : അവര്‍ ഒരു ഈജിപ്തുകാരനെ വെളിമ്പ്രദേശത്തു കണ്ടു. അവനെ ദാവീദിന്റെയടുക്കല്‍ കൊണ്ടു വന്നു. അവര്‍ കൊടുത്ത അപ്പം അവന്‍ ഭക്ഷിച്ചു.
12 : കുടിക്കാന്‍ വെള്ളവും അത്തിപ്പഴം കൊണ്ടുള്ള ഒരു കഷണം അടയും രണ്ടുകുല ഉണക്ക മുന്തിരിയും അവനു കൊടുത്തു. ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവന് ഉണര്‍വുണ്ടായി. മൂന്നു രാത്രിയും പകലും അവന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
13 : ദാവീദ് അവനോടു ചോദിച്ചു: നീ ആരാണ്? എവിടെനിന്നു വരുന്നു? അവന്‍ പ്രതിവചിച്ചു: ഒരു അമലേക്യന്റെ വേലക്കാരനായ ഈജിപ്തുകാരനാണ് ഞാന്‍. മൂന്നു ദിവസംമുന്‍പ് എനിക്കൊരു രോഗം പിടിപെട്ടതിനാല്‍ യജമാനന്‍ എന്നെ ഉപേക്ഷിച്ചു.
14 : ഞങ്ങള്‍ക്രേത്യരുടെ തെക്കുഭാഗവും ആക്രമിച്ചു. സിക്‌ലാഗ് തീവച്ചു നശിപ്പിച്ചു.
15 : ദാവീദ് അവനോടു ചോദിച്ചു: ആ സംഘത്തിന്റെയടുക്കലേക്കു നിനക്ക് എന്നെ കൊണ്ടുപോകാമോ? അവന്‍ പറഞ്ഞു: അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ കൈയില്‍ എന്നെ ഏല്‍പിക്കുകയില്ലെന്നും ദൈവനാമത്തില്‍ സത്യംചെയ്താല്‍ ഞാന്‍ അങ്ങയെ ആ സംഘത്തിന്റെയടുക്കല്‍ എത്തിക്കാം.
16 : അവന്‍ ദാവീദിനെ കൂട്ടിക്കൊണ്ടു ചെല്ലുമ്പോള്‍ അവര്‍ തിന്നും കുടിച്ചും നൃത്തം ചെയ്തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്നു. അവര്‍ ഫിലിസ്ത്യദേശത്തു നിന്നും യൂദായുടെ പ്രദേശത്തു നിന്നും ധാരാളം കൊള്ളവസ്തുക്കള്‍ തട്ടിയെടുത്തിരുന്നു.
17 : അന്നു സന്ധ്യ മുതല്‍ പിറ്റെന്നാള്‍ സന്ധ്യവരെ ദാവീദ് അവരെ കൊന്നൊടുക്കി. ഒട്ടകങ്ങളുടെമേല്‍ കയറി ഓടിപ്പോയ നാനൂറുപേരൊഴികെ മറ്റാരും രക്ഷപെട്ടില്ല.
18 : അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി.
19 : അവര്‍ അപഹരിച്ചതൊന്നും, പുത്രന്‍മാരോ പുത്രിമാരോ, ചെറുതോ വലുതോ ആയ മറ്റു വസ്തുക്കളോ ദാവീദിനു നഷ്ടപ്പെട്ടില്ല;
20 : അവന്‍ എല്ലാം വീണ്ടെടുത്തു. ആടുമാടുകളെയെല്ലാം അവന്‍ മുന്‍പില്‍ വിട്ടു. ഇവ ദാവീദിന്റെ കൊള്ള വസ്തുക്കള്‍ എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.
21 : തന്റെ കൂടെപ്പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബസോര്‍ നീര്‍ച്ചാലിനടുത്ത് താമസിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കലേക്ക് ദാവീദ് ചെന്നു. അവര്‍ അവനെയും അവന്റെ കൂടെപ്പോയിരുന്നവരെയും എതിരേല്‍ക്കാന്‍ ഇറങ്ങിച്ചെന്നു. ദാവീദ് അടുത്തുചെന്ന് അവരെ അഭിവാദനംചെയ്തു.
22 : ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായവര്‍ പറഞ്ഞു: അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍ , നാം വീണ്ടെടുത്ത കൊള്ളവസ്തുക്കളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്. ഓരോരുത്തനും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളട്ടെ.
23 : അപ്പോള്‍ ദാവീദ് പറഞ്ഞു: സഹോദരന്‍മാരേ, നിങ്ങള്‍ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയില്‍ഏല്‍പിച്ചുതന്ന കര്‍ത്താവിന്റെ ദാനങ്ങളാണിവ.
24 : ഇക്കാര്യത്തില്‍ നിങ്ങളുടെ വാക്കുകള്‍ ആരു കേള്‍ക്കും? യുദ്ധത്തിനു പോകുന്നവന്റെയും ഭാണ്‍ഡം സൂക്ഷിക്കുന്നവന്റെയും ഓഹരി സമമായിരിക്കണം.
25 : അന്നുമുതല്‍ ഇന്നുവരെ ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിത്തീര്‍ന്നു.
26 : ദാവീദ് സിക്‌ലാഗിലെത്തി. കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം തന്റെ സുഹൃത്തുക്കളായ യൂദായിലെ ശ്രേഷ്ഠന്‍മാര്‍ക്ക് കൊടുത്തയച്ചു കൊണ്ടു പറഞ്ഞു: കര്‍ത്താവിന്റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍ നിന്ന് ഇതാ നിങ്ങള്‍ക്ക് ഒരു സമ്മാനം.