1 : ഒരു ദിവസം സാവൂളിന്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യ സേനയുടെ പാളയം വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല.
2 : സാവൂള്‍ ഗിബെയായുടെ അതിര്‍ത്തിയിലെ മിഗ്രോനില്‍ മാതളനാരകത്തിന്റെ കീഴിലായിരുന്നു. അവനോടുകൂടെ ഏകദേശം അറുനൂറു പടയാളികളാണ് ഉണ്ടായിരുന്നത്.
3 : അഹിത്തൂബിന്റെ മകന്‍ അഹിയായാണ് എഫോദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബോദിന്റെ സഹോദരനും ഫിനെഹാസിന്റെ പുത്രനുമായിരുന്നു. ഷീലോയില്‍ കര്‍ത്താവിന്റെ പുരോഹിതനായിരുന്ന ഏലിയുടെ പുത്രനാണ് ഫിനെഹാസ്. ജോനാഥാന്‍ പോയ വിവരം ജനം അറിഞ്ഞിരുന്നില്ല.
4 : ജോനാഥാന്‍ ഫിലിസ്ത്യ സൈന്യത്തിന്റെ നേരേ ചെല്ലാന്‍ നോക്കിയ വഴിയുടെ അപ്പുറവും ഇപ്പുറവും കടുംതൂക്കായ ഓരോ പാറഉണ്ടായിരുന്നു - ഒന്ന്, ബോസെസ് മറ്റേത് സേനെ.
5 : ഒന്ന് മിക്മാഷിനഭിമുഖമായി വടക്കുവശത്തും, മറ്റേത് ഗേബായ്ക്ക് അഭിമുഖമായിതെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു.
6 : ജോനാഥാന്‍ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: വരുക, നമുക്ക് ഈ അപരിച്ഛേദിതരായ സൈന്യത്തിന്റെ നേരേ ചെല്ലാം. കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആള് ഏറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്‌സമില്ലല്ലോ.
8 : ജോനാഥാന്‍പ്രതിവചിച്ചു: നമുക്ക് അവരുടെ നേരേ ചെന്ന് അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാം.
9 : ഞങ്ങള്‍ വരുവോളം അനങ്ങിപ്പോകരുത് എന്ന് അവര്‍ പറഞ്ഞാല്‍ മുന്‍പോട്ടുപോകാതെ നമുക്ക് അവിടെത്തന്നെ നില്‍ക്കാം;
10 : കടന്നുവരുവിന്‍ എന്ന് പറഞ്ഞാല്‍ നമുക്ക് കയറിച്ചെല്ലാം. കര്‍ത്താവ് അവരെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു എന്നതിന് അതായിരിക്കും അടയാളം.
11 : അങ്ങനെ അവര്‍ ഇരുവരും ഫിലിസ്ത്യ സേനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍ നിന്നു ഹെബ്രായര്‍ പുറത്തുവരുന്നു എന്ന് ഫിലിസ്ത്യര്‍ വിളിച്ചുപറഞ്ഞു.
12 : കാവല്‍സൈന്യം ജോനാഥാനെയും ആയുധവാഹകനെയും അഭിവാദനം ചെയ്തുകൊണ്ട് പറഞ്ഞു: ഇങ്ങോട്ടു കയറിവരുവിന്‍. ഞങ്ങള്‍ ഒരു കാര്യം കാണിച്ചുതരാം. ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. കര്‍ത്താവ് അവരെ ഇസ്രായേലിന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.
13 : ജോനാഥാന്‍ ഇഴഞ്ഞു മുകളില്‍ക്കയറി; ആയുധവാഹകന്‍ പിന്നാലെയും. കാവല്‍സൈന്യം ജോനാഥാന്റെ മുന്‍പില്‍ വീണു. ആയുധവാഹകനാകട്ടെ ഓരോരുത്തരെയായി വധിച്ചു.
14 : ജോനാഥാനും അവനുംകൂടി നടത്തിയ ആ ആദ്യസംഹാരത്തില്‍ ഒരേക്കര്‍ സ്ഥലത്തിനുള്ളില്‍ ഇരുപതുപേരെ വധിച്ചു.
16 : പുരുഷാരം ചിന്നിച്ചിതറി ഓടുന്നതു ബഞ്ചമിനിലെ ഗിബെയായില്‍ ഉണ്ടായിരുന്ന സാവൂളിന്റെ കാവല്‍ക്കാര്‍ കണ്ടു.
17 : അപ്പോള്‍ സാവൂള്‍ തന്നോടുകൂടെയുണ്ടായിരുന്ന ജനത്തോടു പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍നിന്നു പോയത് ആരെന്നറിയാന്‍ എണ്ണിനോക്കുവിന്‍. അവര്‍ നോക്കിയപ്പോള്‍ ജോനാഥാനും ആയുധവാഹകനും അവിടെ ഇല്ലായിരുന്നു.
18 : ദൈവത്തിന്റെ പേടകം ഇവിടെ കൊണ്ടുവരുക എന്ന് സാവൂള്‍ അഹിയായോടു പറഞ്ഞു. അക്കാലത്ത് ഇസ്രായേല്യരോടുകൂടെയായിരുന്നു, ദൈവത്തിന്റെ പേടകം.
19 : സാവൂള്‍ പുരോഹിതനോട് സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഫിലിസ്ത്യപാളയത്തിലെ ബഹളം മേല്‍ക്കുമേല്‍ വര്‍ധിച്ചു. കൈ പിന്‍വലിക്കുക എന്ന് സാവൂള്‍ പുരോഹിതനോടു പറഞ്ഞു.
20 : അനന്തരം, സാവൂളും കൂടെയുണ്ടായിരുന്ന ജനവും അണിനിരന്ന് യുദ്ധസ്ഥലത്തേക്ക് ചെന്നു. ഫിലിസ്ത്യര്‍ പരസ്പരം പടവെട്ടി നശിക്കുന്നതാണ് അവര്‍ അവിടെ കണ്ടത്.
21 : നേരത്തെ ഫിലിസ്ത്യരോടുകൂടെ ആയിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരും ആയ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേര്‍ന്നു.
22 : എഫ്രായിം മലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫിലിസ്ത്യര്‍ തോറ്റോടിയെന്ന് അറിഞ്ഞ്, പക്ഷം ചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.
23 : അങ്ങനെ, കര്‍ത്താവ് അന്ന് ഇസ്രായേലിനെ രക്ഷിച്ചു; ബത്താവന് അപ്പുറം വരെ യുദ്ധം നടന്നു.
24 : ഇസ്രായേല്യര്‍ അന്ന് അസ്വസ്ഥരായിരുന്നു. കാരണം ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സന്ധ്യയ്ക്കുമുന്‍പേ ഭക്ഷണം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ എന്ന് സാവൂള്‍ പറയുകയും ജനങ്ങളെക്കൊണ്ട് അങ്ങനെ ശപഥംചെയ്യിക്കുകയും ചെയ്തിരുന്നു. തന്‍മൂലം, ആരും ഭക്ഷണം കഴിച്ചില്ല.
25 : ജനം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കട്ടകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു.
26 : കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റുവീഴുന്നത് അവര്‍ കണ്ടു. എന്നാല്‍ ശപഥമോര്‍ത്ത് അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
27 : ജോനാഥാനാകട്ടെ തന്റെ പിതാവ് ജനത്തെക്കൊണ്ട് ശപഥം ചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കി അത് ഭക്ഷിച്ചു. ഉടനെ അവന്റെ കണ്ണ് പ്രകാശിച്ചു.
28 : അപ്പോള്‍ ഒരുവന്‍ വന്നു പറഞ്ഞു: ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്ന് നിന്റെ പിതാവ് ജനത്തെക്കൊണ്ട് ശപഥം ചെയ്യിച്ചിട്ടുണ്ട്. അവര്‍ ക്ഷീണിച്ചുമിരിക്കുന്നു.
29 : ജോനാഥാന്‍ പ്രതിവചിച്ചു: എന്റെ പിതാവ് ഈ ദേശത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു. അല്‍പം തേന്‍ കഴിച്ചപ്പോള്‍ എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലേ?
30 : ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ജനം വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു! ഫിലിസ്ത്യരെ എത്രയോ അധികം കൊന്നൊടുക്കുവാന്‍ സാധിക്കുമായിരുന്നു!
31 : അവര്‍ ഫിലിസ്ത്യരെ മിക്മാഷ് മുതല്‍ അയ്യാലോന്‍ വരെ അനുധാവനം ചെയ്തു സംഹരിച്ചു. ജനം അത്യധികം ക്ഷീണിച്ചിരുന്നു.
33 : അവര്‍ സാവൂളിനോടു പറഞ്ഞു: രക്തത്തോടുകൂടി ഭക്ഷിക്കുകയാല്‍ ജനം കര്‍ത്താവിനെതിരേ പാപം ചെയ്തിരിക്കുന്നു. സാവൂള്‍ പറഞ്ഞു: നിങ്ങള്‍ അവിശ്വസ്തത കാണിച്ചിരിക്കുന്നു. വലിയ ഒരു കല്ല് എന്റെയടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍.
34 : ഓരോരുത്തനും അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്ന് കൊന്നു തിന്നാനും, രക്തത്തോടുകൂടെ ഭക്ഷിച്ച്, കര്‍ത്താവിനെതിരേ പാപം ചെയ്യാതിരിക്കാനും നിങ്ങള്‍ എല്ലാ ജനങ്ങളോടും പറയുവിന്‍. അന്നു രാത്രി ഓരോരുത്തരും കാളകളെകൊണ്ടുവന്ന് അവിടെവച്ചു കൊന്നു.
35 : സാവൂള്‍ കര്‍ത്താവിനൊരു ബലിപീഠം ഉണ്ടാക്കി. അവന്‍ പണിയിച്ച ആദ്യത്തെ ബലിപീഠമാണത്.
36 : സാവൂള്‍ പറഞ്ഞു: നമുക്കു രാത്രിയിലും ഫിലിസ്ത്യരെ പിന്തുടര്‍ന്നു പ്രഭാതംവരെ കൊള്ളയടിക്കുകയും സകലരെയും കൊന്നൊടുക്കുകയും ചെയ്യാം. അങ്ങേക്ക് ഉചിതമെന്നു തോന്നുന്നത് ചെയ്യുക എന്ന് ജനം മറുപടി പറഞ്ഞു. എന്നാല്‍, പുരോഹിതന്‍ നമുക്കു ദൈവത്തോട് ആരായാം എന്നുപറഞ്ഞു.
37 : സാവൂള്‍ ദൈവത്തോടു ചോദിച്ചു: ഞാന്‍ ഫിലിസ്ത്യരെ പിന്തുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കരങ്ങളില്‍ ഏല്‍പിക്കുമോ? എന്നാല്‍, അവിടുന്ന് അന്ന് അവനു മറുപടി നല്‍കിയില്ല.
38 : സാവൂള്‍ കല്‍പിച്ചു: ജനത്തിലെ പ്രമാണികളെല്ലാവരും അടുത്തുവരട്ടെ. ഇന്ന് ഈ പാപം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചറിയാം.
39 : ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്തത് എന്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, മരിക്കണം.
40 : ആരും ഉത്തരം പറഞ്ഞില്ല. അവന്‍ എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: നിങ്ങള്‍ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ മകന്‍ ജോനാഥാനും മറുഭാഗത്തും നില്‍ക്കാം. നിന്റെ ഇഷ്ടംപോലെയാവട്ടെ എന്ന് ജനം പറഞ്ഞു.
41 : സാവൂള്‍ അപേക്ഷിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് അങ്ങയുടെ ദാസനോട് ഉത്തരം പറയാത്തതെന്ത്? ഈ പാപം എന്റേതോ എന്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് ഉറീം കൊണ്ടും ഇസ്രായേല്‍ജനത്തിന്റേതെങ്കില്‍ തുമ്മീം കൊണ്ടും അടയാളം കാണിക്കണമേ. ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു. ജനം രക്ഷപെട്ടു.
42 : സാവൂള്‍ പറഞ്ഞു: എന്റെയും എന്റെ മകന്‍ ജോനാഥാന്റെയും പേരില്‍ കുറിയിടുവിന്‍. കുറി ജോനാഥാന്റെ പേരില്‍ വീണു.
43 : സാവൂള്‍ ജോനാഥാനോടു ചോദിച്ചു: നീ എന്താണ് ചെയ്തത്? എന്നോടു പറയുക. ജോനാഥാന്‍ പറഞ്ഞു: എന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി അല്‍പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്.
44 : ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിക്കട്ടെ.
45 : അപ്പോള്‍ ജനം സാവൂളിനോടു പറഞ്ഞു: ഇസ്രായേലിനു വന്‍വിജയം നേടിക്കൊടുത്ത ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. കര്‍ത്താവാണേ സത്യം! അവന്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവന്‍ ദൈവേഷ്ടമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. അങ്ങനെ ജനം ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല.
46 : സാവൂള്‍ ഫിലിസ്ത്യരെ പിന്തുടരാതെ മടങ്ങി. ഫിലിസ്ത്യരാകട്ടെ തങ്ങളുടെ സ്ഥലത്തേക്കു പോയി.
47 : ഇസ്രായേലിന്റെ രാജാവായതിനുശേഷം മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്‍മാര്‍, ഫിലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതി. അവന്‍ ചെന്നിടങ്ങളിലെല്ലാം വിജയംവരിച്ചു.