3 : എല്ക്കാന സൈന്യങ്ങളുടെ കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തന്റെ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും ആയിരുന്നു അവിടെ കര്‍ത്താവിന്റെ പുരോഹിതന്‍മാര്‍.
4 : ബലിയര്‍പ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുത്തിരുന്നു.
5 : ഹന്നായെ കൂടുതല്‍ സ്‌നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശം മാത്രമേ നല്‍കിയിരുന്നുള്ളു. എന്തെന്നാല്‍, കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു.
6 : വന്ധ്യത നിമിത്തം അവളുടെ സപത്‌നി അവളെ വേദനിപ്പിച്ചിരുന്നു.
7 : ആണ്ടുതോറും കര്‍ത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള്‍ ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു.
8 : ഭര്‍ത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്‍മാരിലും ഉപരിയല്ലേ?
9 : ഷീലോയില്‍വച്ച് അവര്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍ത്താവിന്റെ സന്നിധിയില്‍ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിന്റെ വാതില്‍പടിക്കു സമീപം ഒരു പീഠത്തില്‍ ഇരിക്കുകയായിരുന്നു.
10 : അവള്‍ കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു.
11 : അവള്‍ ഒരു നേര്‍ച്ച നേര്‍ന്നു: സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്ക രുതേ! എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും. അവന്റെ ശിരസ്‌സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.
12 : ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
13 : അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി.
14 : ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്‍മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക.
15 : ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെ മുമ്പില്‍ എന്റെ ഹൃദയ വികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു.
16 : ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത്.
17 : അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ!
18 : അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ഭക്ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്‌ളാനമായിട്ടില്ല.
19 : എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു.
20 : അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള്‍ അവനു സാമുവല്‍ എന്നു പേരിട്ടു.
22 : അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: കുഞ്ഞിന്റെ മുലകുടി മാറട്ടെ; അവന്‍ കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ച് എന്നേക്കും അവിടെ വസിക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. എല്ക്കാന അവളോടു പറഞ്ഞു:
23 : നിന്റെ യുക്തം പോലെ ചെയ്തുകൊള്ളുക. അവന്റെ മുലകുടി മാറട്ടെ. കര്‍ത്താവിനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള്‍ കുഞ്ഞിന്റെ മുലകുടി മാറുന്നതുവരെ വീട്ടില്‍ താമസിച്ചു.
24 : പിന്നീട് മൂന്നുവയസ്‌സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടു കൂടെ അവള്‍ അവനെ ഷീലോയില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു; സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു.
25 : അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു.
26 : അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍.
27 : ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.