1 : ദൈവ പുരുഷനായ മോശ തന്റെ മരണത്തിനു മുന്‍പ് ഇസ്രായേല്‍ ജനത്തിനു നല്‍കിയ അനുഗ്രഹമാണിത്.
2 : അവന്‍ പറഞ്ഞു: കര്‍ത്താവ് സീനായില്‍ നിന്നു വന്നു, നമുക്കായി സെയിറില്‍നിന്ന് ഉദിച്ച് പാരാന്‍ പര്‍വതത്തില്‍ നിന്നു പ്രകാശിച്ചു; വിശുദ്ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തു നിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.
3 : അവിടുന്നു തന്റെ ജനത്തെ സ്‌നേഹിച്ചു; തന്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.
4 : മോശ നമുക്കു നിയമം നല്‍കി; യാക്കോബിനു പിതൃസ്വത്താണത്.
6 : റൂബന്‍ ജീവിക്കട്ടെ, അവന്‍ മരിക്കാതിരിക്കട്ടെ, എന്നാല്‍, അവന്റെ സംഖ്യ പരിമിതമായിരിക്കട്ടെ.
7 : യൂദായെ ഇപ്രകാരം അനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തന്റെ ജനത്തിന്റെ അടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്ഷിക്കട്ടെ! അവന്റെ ശത്രുക്കള്‍ക്കെതിരേ അങ്ങ് അവനു തുണയായിരിക്കണമേ!
9 : നിങ്ങളെ ഞാന്‍ അറിയില്ലെന്ന് അവന്‍ തന്റെ മാതാപിതാക്കന്‍മാരോടു പറഞ്ഞു; സഹോദരരെ അവന്‍ അംഗീകരിച്ചില്ല, സ്വന്തം മക്കളെ സ്വീകരിച്ചുമില്ല. അവര്‍ അവിടുത്തെ വാക്കുകളനുസരിച്ച് അവിടുത്തെ ഉടമ്പടി പാലിച്ചു.
10 : അവര്‍ യാക്കോബിനെ അവിടുത്തെ നീതിവിധികള്‍ പഠിപ്പിക്കും; ഇസ്രായേലിനെ അവിടുത്തെ നിയമവും. അവര്‍ അവിടുത്തെ സന്നിധിയില്‍ ധൂപം അര്‍പ്പിക്കും. അവിടുത്തെ ബലിപീഠത്തിന്‍മേല്‍ ദഹനബലികളും.
11 : കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വദിക്കണമേ! അവന്റെ ശത്രുവിന്റെയും അവനെ വെറുക്കുന്നവന്റെയും നടുവൊടിക്കണമേ! അവര്‍ എഴുന്നേല്‍ക്കാതിരിക്കട്ടെ!
12 : ബഞ്ചമിനെക്കുറിച്ച് അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത് അവന്‍ സുരക്ഷിതനായി വസിക്കുന്നു. അവിടുന്ന് എല്ലായ്‌പ്പോഴും അവനെവലയം ചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍ അവന്‍ വാസമുറപ്പിക്കും.
13 : ജോസഫിനെക്കുറിച്ച് അവന്‍ പറഞ്ഞു: അവന്റെ ദേശം കര്‍ത്താവിനാല്‍ അനുഗൃഹീതമാകട്ടെ! ആകാശത്തുനിന്ന് വിശിഷ്ടമായ മഞ്ഞ്, അഗാധതയില്‍ നിന്നുള്ള ഉറവ,
14 : സൂര്യപ്രകാശത്തില്‍ വിളയുന്ന നല്ല ഫലങ്ങള്‍, മാസം തോറും ലഭിക്കുന്ന വിശിഷ്ട വിഭവങ്ങള്‍,
15 : പ്രാചീന പര്‍വതങ്ങളുടെ ശ്രേഷ്ഠദാനങ്ങള്‍, ശാശ്വതശൈലങ്ങളുടെ അമൂല്യനിക്‌ഷേപങ്ങള്‍,
16 : ഭൂമിയിലെ നല്ല വസ്തുക്കള്‍, അവയുടെ സമൃദ്ധി എന്നിവകൊണ്ട് മുള്‍പ്പടര്‍പ്പില്‍ വസിക്കുന്നവന്റെ പ്രസാദം, ജോസഫിന്റെ ശിരസ്‌സില്‍, സഹോദരന്‍മാര്‍ക്കിടയില്‍ പ്രഭുവായിരുന്നവന്റെ നെറുകയില്‍ വരുമാറാകട്ടെ!
17 : അവന്റെ കരുത്ത് കടിഞ്ഞൂല്‍ക്കൂറ്റന്റേത്; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റേത്; ആ കൊമ്പുകള്‍കൊണ്ട് അവന്‍ ജനതകളെയെല്ലാം ഭൂമിയുടെ അതിര്‍ത്തിയിലേക്കു തള്ളി മാറ്റും. അവരാണ് എഫ്രായിമിന്റെ പതിനായിരങ്ങള്‍; അവരാണ് മനാസ്‌സെയുടെ ആയിരങ്ങള്‍.
18 : സെബുലൂണിനെക്കുറിച്ച് അവന്‍ പറഞ്ഞു: സെബുലൂണ്‍, നീ നിന്റെ പ്രയാണത്തില്‍ സന്തോഷിച്ചാലും! ഇസാക്കര്‍, നീ നിന്റെ കൂടാരത്തിലും.
20 : ഗാദിനെക്കുറിച്ച് അവന്‍ പറഞ്ഞു: ഗാദിന്റെ അതിര്‍ത്തി വിസ്തൃതമാക്കുന്നവന്‍ അനുഗൃഹീതന്‍, ഗാദ് ഒരു സിംഹത്തെപ്പോലെ വസിക്കുന്നു; അവന്‍ ഭുജം മൂര്‍ധാവോടു കൂടെവലിച്ചു കീറുന്നു.
21 : അവന്‍ നാടിന്റെ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണ് നേതാവിന്റെ ഓഹരിനിക്ഷിപ്തമായിരുന്നത്. അവന്‍ ജനനേതാക്കളുമൊത്തു വന്നു; കര്‍ത്താവിന്റെ നീതി നടപ്പിലാക്കി; ഇസ്രായേലില്‍ അവിടുത്തെ കല്‍പനകളും നീതിവിധികളും.
22 : ദാനിനെക്കുറിച്ച് അവന്‍ പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടിയാണ്; അവന്‍ ബാഷാനില്‍ നിന്നു കുതിച്ചു ചാടുന്നു.
23 : നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞു: നഫ്താലി പ്രസാദത്താല്‍ സംതൃപ്തന്‍; ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു സംപൂര്‍ണന്‍. കടലും ദക്ഷിണദിക്കും നീ കൈവശമാക്കുക.
24 : ആഷേറിനെക്കുറിച്ച് അവന്‍ പറഞ്ഞു: പുത്രന്‍മാരില്‍ ഏറ്റവും അനുഗൃഹീതന്‍ ആഷേറായിരിക്കട്ടെ! സഹോദരന്‍മാരില്‍ പ്രിയങ്കരനും. അവന്‍ തന്റെ പാദങ്ങള്‍ എണ്ണയില്‍ കഴുകട്ടെ!
25 : നിന്റെ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിന്റെ ആയുസ്‌സോളം നിന്റെ ശക്തിയും.
26 : യഷുറൂണ്‍, നിന്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍ മേല്‍ സഞ്ചരിക്കുന്നു.
27 : നിത്യനായ ദൈവം നിന്റെ അഭയം; താങ്ങാന്‍ ശാശ്വത ഹസ്തങ്ങള്‍; അവിടുന്ന് നിന്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
28 : ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞു പൊഴിക്കും.
29 : ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും.