1 : ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.
2 : എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ; അവ ഇളം പുല്ലിന്‍മേല്‍ മൃദുലമായ മഴ പോലെയും സസ്യങ്ങളുടെ മേല്‍ വര്‍ഷധാര പോലെയും ആകട്ടെ.
3 : കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
4 : കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്‍മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്.
5 : അവിടുത്തെ മുന്‍പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണ് അവരുടേത്.
6 : ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?
8 : അത്യുന്നതന്‍ ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചു കൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്ന് വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്ന് ജനതകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു.
9 : കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
10 : അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
11 : കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ,
12 : അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.
13 : ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.
14 : കാലിക്കൂട്ടത്തില്‍ നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍ നിന്ന് പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും ബാഷാന്‍ കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്‍കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു.
15 : യഷുറൂണ്‍ തടിച്ചു ശക്തനായി, കൊഴുത്തു മിനുങ്ങി; അവന്‍ തന്നെ സൃഷ്ടിച്ച ദൈവത്തെ ഉപേക്ഷിക്കുകയും തന്റെ രക്ഷയുടെ പാറയെപുച്ഛിച്ചു തള്ളുകയും ചെയ്തു.
16 : അന്യദേവന്‍മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്ദ്യകര്‍മങ്ങള്‍ കൊണ്ടു കുപിതനാക്കി.
17 : ദൈവമല്ലാത്ത ദുര്‍ദേവതകള്‍ക്ക് അവര്‍ ബലിയര്‍പ്പിച്ചു; അവര്‍ അറിയുകയോ നിങ്ങളുടെ പിതാക്കന്‍മാര്‍ ഭയപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ദേവന്‍മാര്‍.
18 : നിനക്കു ജന്‍മം നല്‍കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
19 : കര്‍ത്താവ് അതു കാണുകയും തന്റെ പുത്രീപുത്രന്‍മാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.
20 : അവിടുന്ന് പറഞ്ഞു: അവരില്‍നിന്ന് എന്റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്തവും ആയ തലമുറയാണ്.
21 : ദൈവമല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ അസൂയ ഉണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയ ഉണര്‍ത്തും; ഭോഷന്‍മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
22 : എന്റെ ക്രോധത്തില്‍നിന്ന് അഗ്‌നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തം വരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിന്റെ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.
26 : അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെ ഇടയില്‍ നിന്ന് അവരുടെ ഓര്‍മപോലും തുടച്ചു നീക്കും എന്നു ഞാന്‍ പറയുമായിരുന്നു.
27 : എന്നാല്‍, ശത്രു പ്രകോപനപരമായി പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്‍മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതു ചെയ്തത് എന്നു പറയുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
28 : ആലോചനയില്ലാത്ത ഒരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.
29 : ജ്ഞാനികളായിരുന്നെങ്കില്‍ അവര്‍ ഇതു മനസ്‌സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
30 : ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കില്‍ ആയിരം പേരെ അനുധാവനം ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?
31 : എന്തെന്നാല്‍, നമ്മുടെ ആശ്രയം പോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.
32 : അവരുടെ മുന്തിരി സോദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിന്റെ പഴങ്ങള്‍ വിഷമയമാണ്; കുലകള്‍ തിക്തവും.
33 : അവരുടെ വീഞ്ഞ് കരാളസര്‍പ്പത്തിന്റെ വിഷമാണ്; ക്രൂരസര്‍പ്പത്തിന്റെ കൊടിയ വിഷം!
34 : ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്ഷിക്കുകയല്ലേ? എന്റെ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?
35 : അവരുടെ കാല്‍ വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെ മേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
36 : അവരുടെ ശക്തി ക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട് കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും.
37 : അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപിച്ച പാറയെവിടെ?
38 : അവര്‍ അര്‍പ്പിച്ച ബലികളുടെ കൊഴുപ്പ് ആസ്വദിക്കുകയും കാഴ്ചവച്ച വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!
39 : ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
41 : തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്റെ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.
42 : എന്റെ അസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എന്റെ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം; ശത്രുനേതാക്കളുടെ ശിരസ്‌സുകളും.
43 : ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്റെ ദാസന്‍മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്റെ ജനത്തിന്റെ ദേശത്തു നിന്നു പാപക്കറ നീക്കിക്കളയും.
44 : ജനങ്ങള്‍ കേട്ടിരിക്കേ മോശയും നൂനിന്റെ മകനായ ജോഷ്വയും ഒന്നിച്ച് ഈ ഗാനം ആലപിച്ചു.
മോശയുടെ അന്തിമോപദേശം
45 : ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ്ബോധിപ്പിച്ചതിനു ശേഷം മോശ പറഞ്ഞു:
46 : ഞാനിന്ന് നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.
47 : എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദാനക്കരെ കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.
48 : അന്നു തന്നെ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
49 : ജറീക്കോയുടെ എതിര്‍ വശത്തു മൊവാബു ദേശത്തുള്ള അബറീം പര്‍വതനിരയിലെ നെബോമലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്‍കുന്ന കാനാന്‍ ദേശം നീ കണ്ടുകൊള്ളുക.
50 : നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തതുപോലെ നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
51 : എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ വച്ചു നീ എന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്‍കിയില്ല.
52 : ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല.