1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ആദ്യത്തേതു പോലെ രണ്ട് കല്‍പലകകള്‍ വെട്ടിയെടുത്തുകൊണ്ട് മലയുടെ മുകളില്‍ എന്റെയടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക.
2 : നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും; നീ അവ ആ പേടകത്തില്‍ വയ്ക്കണം.
3 : അതനുസരിച്ച് കരുവേല മരം കൊണ്ടു ഞാന്‍ ഒരു പേടകം ഉണ്ടാക്കി, മുന്‍പിലത്തേതു പോലെയുള്ള രണ്ടു കല്‍പലകകളും വെട്ടിയെടുത്തുകൊണ്ട് മലമുകളിലേക്കു പോയി.
4 : ജനത്തിന്റെ സമ്മേളന ദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതു പോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു.
5 : പിന്നീടു ഞാന്‍ മലയില്‍ നിന്ന് ഇറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തില്‍ ആ പലകകള്‍ നിക്‌ഷേപിച്ചു. കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു.
6 : ഇസ്രായേല്‍ ജനം യാക്കാന്റെ മക്കളുടെ കിണറുകളുടെ സമീപത്തു നിന്നു മൊസേറയിലേക്ക് യാത്ര ചെയ്തു. അവിടെ വച്ച് അഹറോന്‍ മരിച്ചു; അവിടെത്തന്നെ അവനെ സംസ്‌കരിക്കുകയും ചെയ്തു. അവനു പകരം മകന്‍ എലെയാസര്‍ പുരോഹിത ശുശ്രൂഷ ഏറ്റെടുത്തു.
7 : അവിടെനിന്ന് അവര്‍ ഗുദ്‌ഗോദായിലേക്കും ഗുദ്‌ഗോദായില്‍നിന്ന് അരുവികളുടെ നാടായ യോത്ബാത്തായിലേക്കും യാത്രചെയ്തു.
8 : അക്കാലത്ത് കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമത്തില്‍ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കര്‍ത്താവു വേര്‍തിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകള്‍.
9 : അതിനാല്‍, ലേവ്യര്‍ക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരു ഓഹരിയും അവകാശവും ഇല്ല. നിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതു പോലെ അവിടുന്നാണ് അവരുടെ അവകാശം.
10 : ആദ്യത്തേതുപോലെ നാല്‍പതു രാവും പകലും ഞാന്‍ മലയില്‍ താമസിച്ചു. ആ പ്രാവശ്യവും കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു; അവിടുന്നു നിങ്ങളെ നശിപ്പിക്കുകയില്ലെന്നു തീരുമാനിച്ചു.
11 : കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഞാന്‍ അവര്‍ക്കു കൊടുക്കാമെന്ന് അവരുടെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശം അവര്‍ പോയി കരസ്ഥമാക്കേണ്ടതിന് നീ എഴുന്നേറ്റ് അവരെ നയിക്കുക.
അനുസരണം ആവശ്യപ്പെടുന്നു
12 : ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത്, നിങ്ങള്‍ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അവിടുത്തെ സേവിക്കുകയും,
13 : നിങ്ങളുടെ നന്‍മയ്ക്കായി ഞാനിന്നു നല്‍കുന്ന കര്‍ത്താവിന്റെ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?
14 : ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്റെ ദൈവമായ കര്‍ത്താവിന്റേതാണ്.
15 : എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരില്‍ സംപ്രീതനായി അവരെ സ്‌നേഹിക്കുകയും അവര്‍ക്കു ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
16 : ആകയാല്‍, ഹൃദയം തുറക്കുവിന്‍; ഇനിമേല്‍ ദുശ്ശാഠ്യക്കാരായിരിക്കരുത്.
17 : എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്‍മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്.
18 : അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്‌നേഹിക്കുകയും ചെയ്യുന്നു.
20 : നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം. നിങ്ങള്‍ അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെ നാമത്തില്‍ മാത്രം സത്യംചെയ്യുകയും വേണം.
21 : അവിടുന്നാണു നിങ്ങളുടെ അഭിമാനം. നിങ്ങളുടെ കണ്ണുകള്‍ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്ത നിങ്ങളുടെ ദൈവമാണ് അവിടുന്ന്.
22 : നിങ്ങളുടെ പിതാക്കന്‍മാര്‍ എഴുപതുപേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെ അസംഖ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.