1 : ദണ്‍ഡുപോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്‍കപ്പെട്ടു. ഞാന്‍ ഇങ്ങനെ കേള്‍ക്കുകയും ചെയ്തു: നീ എഴുന്നേറ്റ് ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെ ആരാധിക്കുന്നവരെയും അളക്കുക.
2 : ദേവാലയത്തിന്റെ മുറ്റംഅളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്‍കപ്പെട്ടതാണ്. നാല്‍പത്തിരണ്ടുമാസം അവര്‍ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും.
3 : ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവ ചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും.
4 : അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്.
5 : ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നിപുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം.
6 : തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെസകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്.
7 : അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടുയുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും.
8 : സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്.
9 : ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല.
10 : ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍.
11 : മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു.
12 : സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി.
13 : ആ മണിക്കൂറില്‍ വലിയ ഭൂകമ്പ മുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്ന് നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയവിഹ്വലരായി, സ്വര്‍ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി.
14 : രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗം വരുന്നു.
ഏഴാമത്തെ കാഹളം
15 : ഏഴാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ സ്വര്‍ഗത്തില്‍ വലിയ സ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്‍േറ തും അവിടുത്തെ അഭിഷിക്തന്‍േറ തും ആയിരിക്കുന്നു. അവിടുന്ന് എന്നേക്കും ഭരിക്കും.
16 : അപ്പോള്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
17 : ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. എന്തെന്നാല്‍, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ.
18 : ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകന്‍മാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്‍കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്‍മൂലനം ചെയ്യാനുമുള്ള സമയവും സമാഗതമായി.
19 : അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കന്‍മഴയും ഉണ്ടായി.